തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂവെന്നും ജഗദീഷ് വ്യക്തമാക്കി.
എന്നെ പരിഗണിച്ചതിൽ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ട്. താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ, പ്രിയങ്ക നായർ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നുണ്ട്.
റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ജഗദീഷ്, കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടൻ സലീംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ പല കോൺഗ്രസ് സ്ഥാനാർഥികൾക്കും വേണ്ടി പ്രചാരണത്തിൽ സജീവമായ നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്.